പത്തനംതിട്ട: പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിൽ പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.