കുന്നംകുളം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻ ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പാറേമ്പാടം സ്വദേശിയായ 46 വയസ്സുള്ള ജോബിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോബിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 500-ൽ അധികം ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി, കുന്നംകുളത്തെ വിവിധ ഇടങ്ങളിൽ വൻ തുക ഈടാക്കി വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
ഓരോ പാക്കറ്റും ചെറിയ പേപ്പറുകളിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്നു.കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഷിജിൻ പോൾ, ബിജു, മനീഷ്, ജിൻസി എന്നീ പോലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.










