തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ജൂൺ 30 വരെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് അന്തരീക്ഷ താപനില കുറയാത്തതിനും അതുവഴി വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവിനും കാരണമായിട്ടുണ്ട്. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
വേനൽക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ തിരികെ നൽകേണ്ടതുണ്ട്. ഈ കരാറിൽ വീഴ്ച വരുത്താൻ സാധിക്കാത്തതിനാൽ വൈദ്യുതി മടക്കി നൽകിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.









