മഹാരാഷ്ട്രയിലെ പൂനെയിൽ കാമുകനൊപ്പം ചേർന്ന് യുവതി പ്രതിശ്രുത വരനെ കൊന്ന കേസിൽ പ്രതികളുടെ മൊഴി പുറത്ത്. കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്നായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നൽകി. യുവതിയുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും പ്രതികൾക്ക് വധശിക്ഷ നൽകമെന്നും കൊല്ലപ്പെട്ട കേതൻ അഗർവാളിന്റെ കുടുംബം ആവശ്യപ്പെട്ടു.
സിയ അഗർവാളിന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ നിറയെ ഉള്ളത് കേതനുമായുള്ള പ്രണയ നിമിഷങ്ങൾ. ഇതേ പെൺകുട്ടി തന്റെ ജീവനെടുക്കുമെന്ന് ആ 24 കാരൻ അറിഞ്ഞില്ല. ചേതൻ ചൗധരിയെന്ന തന്റെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഈ യുവാവിന്റെ ജീവനെടുകത്ത് അവൾ വഴി വെട്ടി. ഒളിച്ചോട്ടമായിരുന്നില്ലെ ഇതിലും ഭേദമെന്ന് പൊലീസ് പ്രതികളോട് ചോദിച്ചു. അങ്ങനെ വിവാഹം മുടക്കി ഒളിച്ചോടിയാൽ കുടുംബത്തിനാകെ മാനക്കേടാവുമെന്ന് അവൾ മൊഴി നൽകി.
കൊന്ന് കഴിഞ്ഞ് അപകടമെന്ന് വരുത്തി തീർത്താൽ മാനം പോവാതെ കഴിയാമെന്ന് കണക്ക് കൂട്ടി. സിയ അഗർവാളിന്റെ കുടുംബത്തിന് ഇതിൽ പങ്കുണ്ടാവാൻ സാധ്യതയുണ്ടെന്ന് കേതന്റെ പിതാവ് വിശാൽ അഗർവാൾ ആരോപിക്കുന്നു. മരണാനന്തര ചടങ്ങിന് ശേഷവും കേതന്റെ വീട്ടിലേക്ക് കണ്ണീരുമായി സിയ എത്തിയിരുന്നു. പക്ഷെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നി. ഇത് പൊലീസിനോടും പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ സിയക്കും കേതനും പിന്നാലെ തലമറയ്ക്കും വിധം വസ്ത്രം ധരിച്ച് ഒരാൾ നീങ്ങുന്നത് കണ്ടു. ഇയാളെ സിയ നോക്കുന്നുണ്ടെന്നും വ്യക്തമായി. കനത്ത ചൂടിലും ഇങ്ങനെയൊരു വേഷമിട്ട് എത്തിയത് കാമുകൻ ചേതൻ ചൗധരിയെന്ന് പൊലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ലോഹഗട്ട് എന്ന കോട്ടയിൽ നിന്ന് വീണ് കേതൻ അഗർവാൾ എന്ന യുവാവ് മരിക്കുന്നത്. ഇതിന് നാല് ദിവസം മുൻപും ഇതേയിടത്ത് എത്തിച്ച് തള്ളിയിടാൻ ശ്രമിച്ചതാണ്. അന്ന് വിജയിച്ചില്ല. വീഴാതെ പിടിച്ച് നിന്ന കേതനോട് താൻ പാമ്പിനെ കണ്ട് ഭയന്നതാണെന്ന് സിയ പറഞ്ഞു. അതി സമ്പന്ന കുടുംബമാണ് സിയയുടേയും കൊല്ലപ്പെട്ട കേതന്റെയും. ജയ്പൂരിൽ കോടികൾ ചെലവിട്ട് അടുത്തമാസം അത്യാഢംബ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് കേതന്റെ മാതാവ് ആവശ്യപ്പെട്ടു.










