ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുക. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളുടെ പട്ടികയിൽ വന്ദേമാതരം ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.
ദേശീയഗാനത്തിന് നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള (ഭേദഗതി) ബിൽ 2026’ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ നിയമമനുസരിച്ച്, വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവ്വം തടയുന്നവർക്കോ അല്ലെങ്കിൽ അത് ആലപിക്കുന്ന സദസ്സിൽ തടസ്സം സൃഷ്ടിക്കുന്നവർക്കോ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. രണ്ടാമതും കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ നിർദ്ദേശപ്രകാരം പണ്ഡിറ്റ് ഓംകാർനാഥ് താക്കൂർ ഓൾ ഇന്ത്യ റേഡിയോയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചിരുന്നതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ സൂചിപ്പിച്ചു. എന്നാൽ ചെങ്കോട്ടയിലെ ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപമാണോ അതോ നിലവിൽ പ്രചാരത്തിലുള്ള ആദ്യത്തെ രണ്ട് ഭാഗങ്ങൾ മാത്രമാണോ ആലപിക്കുക എന്ന കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.
വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. 1937-ൽ വന്ദേമാതരത്തിന്റെ വരികൾ വെട്ടിച്ചുരുക്കിയ നടപടി പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഇതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാവുന്ന വരികൾ ഒഴിവാക്കി ആദ്യ രണ്ട് ഭാഗം മാത്രം നിലനിർത്താൻ രവീന്ദ്രനാഥ ടാഗോർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കോൺഗ്രസ് ഈ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.
അതേസമയം, 1986-ലെ ബിജോ ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി നൽകിയ വിധി പ്രകാരം, ഒരാളെയും ദേശീയഗാനമോ ദേശീയ ഗീതമോ ആലപിക്കാൻ നിർബന്ധിക്കാനാവില്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്










