വിശാഖപട്ടണം:ആന്ധ്രപ്രദേശിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപികയുടെ മർദനത്തിന് ഇരയായ ആറുവയസ്സുകാരൻ സ്‌കൂളിൽ കുഴഞ്ഞുവീണു മരിച്ചു. വിശാഖപട്ടണത്തെ വൺ ടൗൺ ഏരിയയിലുള്ള ലിറ്റിൽ ഗാർഡൻ എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ പ്രണവ് തേജയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അധ്യാപികയിൽനിന്ന്മുഖത്തടിയേറ്റതോടെയാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടീച്ചറിൽനിന്ന് അടിയേൽക്കുന്നതിന് മുന്നേ കുട്ടി കൈക്കൊണ്ട് അരുതെന്ന് കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീട്ടിൽനിന്ന് വളരെ ആരോഗ്യത്തോടെയാണ് മകൻ സ്‌കൂളിലേക്കിറങ്ങിയിരുന്നതെന്ന് പിതാവ് പറഞ്ഞു. പരീക്ഷകൾ അടുത്തിരുന്നതിനാൽ സ്‌കൂളിൽ പോകണമെന്ന് കുട്ടിതന്നെയായിരുന്നു നിർബന്ധം പിടിച്ചത്. എന്നാൽ, ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി ബന്ധുക്കൾക്ക് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ നേരിട്ട് വിവരമറിയിച്ചിരുന്നില്ല. തന്റെ അളിയന്റെ കടയ്ക്കു സമീപം ജോലിചെയ്യുന്ന പ്രാദേശിക പാചകത്തൊഴിലാളികളാണ് വിവരമറിയിച്ചതെന്നും പിതാവ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ സ്‌കൂളിലെ സി.സി.ടി.വി. പരിശോധിച്ചതിൽനിന്നാണ് ടീച്ചർ കുട്ടിയെ ഭയപ്പെടുത്തുന്നതും കൈകൊണ്ടടിക്കുന്നതും കണ്ടത്. പേടിച്ചരണ്ട കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പേടിയും ഞെട്ടലുംമൂലമാണ് കുട്ടി കുഴഞ്ഞുവീണതെന്ന് പിതാവ് പറഞ്ഞു
ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂർ മുൻപേ കുട്ടി മരിച്ചിരുന്നുവെന്നാണ് ഡോക്ടർ വ്യക്തമാക്കിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.







