എടപ്പാൾ: പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷനും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും.ആഗസ്റ്റ് 22ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പന്താവൂർ പുഷ്കാസ് ടർഫിലാണ് മത്സരം.കായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുക, അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തുക എന്നിവയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. 12 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.മത്സരഫലത്തേക്കാൾ കുട്ടികളുടെ പങ്കാളിത്തത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം തൃശ്ശൂരിൽ വിജയകരമായി നടത്തിയ ടൂർണമെന്റ് കൂടുതൽ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തവണ എടപ്പാളിൽ സംഘടിപ്പിക്കുന്നത്.മുൻ ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ.എം. വിജയൻ, തവനൂർ എം.എൽ.എ.വി.എസ്. ജോയ്, എടപ്പാൾ ഹോസ്പിറ്റൽ സി.ഇ.ഒ.യും ഡയറക്ടറുമായ ഗോകുൽ ഗോപിനാഥൻ,തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷൻ ഡയറക്ടറും വിഭാഗം മേധാവിയുമായ ഡോ. മഹേഷ് കൃഷ്ണൻ,സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ സെക്രട്ടറി ഫാ.ജോൺസൺ അന്തിക്കാട്,അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ രാജേഷ് ഐ.എൻ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും ഓണസമ്മാനങ്ങളും വിതരണം ചെയ്യും.വാർത്താസമ്മേളനത്തിൽ ഡോ. മഹേഷ് കൃഷ്ണൻ,അസ്ഥിരോഗ വിദഗ്ധൻ ഡോ.നിഷാന്ത്,എടപ്പാൾ ഹോസ്പിറ്റൽ സി.ഇ.ഒ. ഗോകുൽ ഗോപിനാഥൻ, ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് എന്നിവർ പങ്കെടുത്തു.







