തിരുവനന്തപുരം: പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ട്രെയിനിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ നിക്ഷേപിക്കുന്നതിനായാണ് ഇയാൾ ഈ തുക ഉപയോഗിച്ചത്. പത്തനംതിട്ട കെഎപി-3 ബറ്റാലിയനിലെ ട്രെയിനി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ കൃഷ്ണനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ പുലർച്ചെയാണ് പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏഴ് പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികൾക്ക് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമുള്ള പണം പിരിച്ചത് ശംഭുവാണ്. എന്നാൽ ഈ തുക സ്ഥാപനങ്ങളിൽ അടയ്ക്കാത്തതിനെ തുടർന്ന് ട്രെയിനികൾ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.ഇയാൾ ഐആർബിയിൽ ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നുവെന്നും അവിടെനിന്ന് രാജിവച്ചാണ് കെഎപിയിൽ ചേർന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.








