കരാക്കസ്: വെനസ്വേലയിൽ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി. 43-കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്‌ളോറസിനെയാണ് സുരക്ഷാസേന ജീവനോടെ പുറത്തെടുത്തത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ കാബിനിലായിരുന്നു ഹെർനൻ അൽബെർട്ടോ ദിവസങ്ങളോളം അഭയം പ്രാപിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘം ഈ സുരക്ഷാ കാബിൻ കണ്ടെത്തി. തുടർന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ ഇയാളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും എത്തിച്ചു. 70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാസേന അറിയിച്ചു.
റിപ്പോർട്ടുകളനുസരിച്ച് ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്.










