ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു. സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ചർച്ച സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ – അമേരിക്ക ചർച്ച നാളെ ദോഹയിൽ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചയെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ സിറ്റ്സ്വർലൻഡിൽ നടക്കാനിരുന്ന ചർച്ച ലെബനനിലുണ്ടായ ആക്രമണത്തെ തുടർന്ന് മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് പിന്നീട് ദോഹ സമാധാന ചർച്ചയ്ക്ക് വേദിയാക്കാൻ തീരുമാനമായത്. ദിവസങ്ങളായി ഇരു രാജ്യങ്ങൾക്കിടയിൽ നടന്നു കൊണ്ടിരിക്കുന്നവആക്രമണങ്ങൾക്കും പ്രത്യാക്രമമങ്ങൾക്കും വിരാമിട്ടു കൊണ്ടാണ് നാളെ ദോഹ സമാധാന ചർച്ചകൾക്ക് വേദിയാവുക.
സൈനിക നീക്കങ്ങൾ തത്കാലം നിർത്തി വയ്ക്കാനും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് അതിവേഗം സഞ്ചരിക്കാനുമുള്ള സാഹചര്യം ഒരുക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതും ചർച്ചയിലുണ്ട്.
ജൂണിൽ ഒപ്പുവച്ച സമാധാന കരാറിലുണ്ടായ ലംഘനമാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവച്ചത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇറാനും, ഉപരോധം തീർക്കാൻ അമേരിക്കയും കരാർ പ്രകാരം സമ്മതിച്ചിരുന്നു. ഈ ധാരണകൾ പാലിക്കാത്തത് സമാധാന കരാറിനെ ബാധിച്ചു.









