കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ചുരുങ്ങിയത് 164 പേർക്ക് ജീവൻ നഷ്ടമായതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. 971 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ വെനസ്വേലയിൽ അനുഭവപ്പെട്ടത്.
നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളായിരുന്നു ഇവ. ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽനിന്ന് 1700 കിലോമീറ്ററോളം അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിലെ കെട്ടിടങ്ങളിൽനിന്ന് പോലും ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നത് ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
കരീബിയൻ തീരത്തെ മോറോൻ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്താണ് 7.2 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കഷ്ടിച്ച് ഒരു മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. 7.5 തീവ്രതയാണ് ഈ ഭൂചനലത്തിനുണ്ടായിരുന്നത്. മോറോൻ നഗരത്തിന്റെ തെക്ക് പടിഞ്ഞാറായിരുന്നു ഇത് അനുഭവപ്പെട്ടത്.
ഒന്നിലേറെ ഫാൾട്ട് ലൈനുകൾക്ക് (ഭ്രംശരേഖകൾ) സമീപമാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കൻ ഫലകത്തിന്റെയും കരീബിയൻ ഫലകത്തിന്റെയും ഇടയിലാണിതിന്റെ സ്ഥാനമെന്നത്, ലാറ്റിൻ അമേരിക്കയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് അതിശക്തമായ ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അതിതീവ്ര രക്ഷാപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഡെൽസി കൂട്ടിച്ചേർത്തു.










