പൊന്നാനി: കണ്ടകുറുംബക്കാവ് ക്ഷേത്രപരിസരത്ത് അയ്യപ്പഭക്തർക്കായി സ്ഥിരം ഇടത്താവളം സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചതിനെ തുടർന്ന് കെ.പി. നൗഷാദലി എംഎൽഎയ്ക്ക് എംപി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ദേശീയപാത നിർമാണത്തെ തുടർന്ന് കുറ്റിപ്പുറം മിനി പമ്പയിലെ അയ്യപ്പഭക്ത ഇടത്താവളം നിർത്തലാക്കിയ സാഹചര്യത്തിലാണ് പുതിയ ഇടത്താവളം സ്ഥാപിക്കാൻ സർക്കാർ തുക അനുവദിച്ചത്. നിയമസഭാ സമ്മേളനത്തിന് ശേഷം ശനിയാഴ്ച പൊന്നാനിയിലെത്തിയ എംഎൽഎയെ കണ്ടകുറുംബക്കാവ് ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ആദരിച്ചു.
എം. രാമനാഥൻ അധ്യക്ഷത വഹിച്ചു. അഡ്വ. എൻ.എ. ജോസഫ്, ടി.കെ. അഷറഫ്, കെ. രാജീവ്, സി. മോഹനൻ നായർ, രഘുരാം നാരായണദാസ്, കല്ലൂർ മുരളീധരൻ, എം. രഞ്ജിത്ത്, പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ. പവിത്രകുമാർ, കെ. ശിവരാമൻ, സി.എ. ശിവകുമാർ, സി. ജാഫർ, പി. സദാനന്ദൻ, നളിനി സരോജം, എം. അമ്മുക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
പുതിയ ഇടത്താവളം അയ്യപ്പഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.











