ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അംഗവൈകല്യമുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി ഗര്‍ഭാവസ്ഥയില്‍ ഡോക്ടര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നാണ് ഡോക്ടര്‍ക്കെതിരെയുള്ള പരാതി. എന്നാല്‍ ഏഴാം മാസത്തില്‍ തന്നെ കുട്ടിക്ക് ചില വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി മാതാപിതാക്കളെ അറിയിച്ചതായി ഡബ്ല്യു ആന്‍ഡ് സി സൂപ്രണ്ട് ഡോക്ടര്‍ കെ കെ ദീപ്തി പറയുന്നു.ആലപ്പുഴയിലെ രണ്ട് സ്വകാര്യ ലാബുകളിലാണ് എട്ടോളം പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ ഒന്നും കുട്ടിയുടെ വൈകല്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നും അത്തരം സൂചനകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റ് പരിശോധനകളിലേക്ക് ഡോക്ടര്‍ക്ക് പോകാന്‍ കഴിയുമായിരുന്നില്ല എന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ടുദിവസം മുന്‍പ് പ്രസവിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. ഡോക്ടറുടെ ഭാഗത്ത് നിന്നും കുട്ടിക്കും അമ്മയ്ക്കും ഗര്‍ഭാവസ്ഥയില്‍ കാര്യമായ ചികിത്സ ലഭിച്ചില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ലാബിന്റെ ഭാഗത്തായാലും ഡോക്ടറുടെ ഭാഗത്തായാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഉത്തരവ്.സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ തലത്തിലുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.