തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ചയെ തുടർന്ന് ഏഴ് പേർ മരിച്ചു. ഏഴ്‌പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാൽപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്‌സ് ബൗൾ പ്രോസസിംഗ് ആൻഡ് എക്‌സ്‌പോർട്ടിംഗ് കമ്പനിയിലാണിപ്പോൾ അപകടം നടന്നത്. മത്സ്യ സംസ്‌കരണ യൂണിറ്റിലാണ് അമോണിയം ചോർച്ചയുണ്ടായത്.
തിരുവള്ളൂരിലെ രണ്ട് മെഡിക്കൽ കോളജുകളിലായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന സമയത്ത് 60ലധികം ആളുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ സ്റ്റാൻലി മെഡിക്കൽ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.







