കൊച്ചി∙ വിഷു ദിനത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ രാസലഹരിമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി എക്സൈസിന്റെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ റാഷിദ് (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു 142 ഗ്രാം എംഡിഎംഎയും 3.074 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നു പ്രതിയെ പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 48 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഡൽഹി റജിസ്ട്രേഷൻ ഹോണ്ട സിറ്റി കാറും എക്‌സൈസ് പിടിച്ചെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഇടപ്പള്ളിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു.
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ബാക്കി 94.23 ഗ്രാം എംഡിഎംഎയും 4 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിലും കണ്ടെടുത്തു. ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് തൂക്കി നൽകാനായി ഉപയോഗിച്ച ഡിജിറ്റൽ ത്രാസ്, ഐഫോൺ 17 എന്നിവയും പിടിച്ചെടുത്തു. മലപ്പുറത്തു നിന്നെത്തി കൊച്ചി ഭാഗത്തു ലഹരി നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണു പ്രതി. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന ആളെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർ അറസ്റ്റും അന്വേഷങ്ങളും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു







