എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി.സോപാനം സ്കൂൾ എല്ലാ മാസവും അവസാനവാരത്തിൽ നടത്തുന്ന കലാപരിപാടിയുടെ ഭാഗമായിട്ടാണ് തിറ-പൂതൻ അനുഷ്ഠാന കലാപരിചയ പരിപാടി അരങ്ങേറിയത്.സോപാനം സ്കൂളിലെ ഗുരുനാഥനും തിറ-പൂതൻ കലാകാരനുമായ ജയൻ വെള്ളാളൂർ ആണ് ഈ കലാരൂപത്തെ പരിചയപ്പെടുത്തിയത്. ഭദ്രകാളിയെ പ്രതിനിധാനം ചെയ്യുന്ന തിറയും ശിവൻ്റെ ഭൂതഗണങ്ങളിൽ പെട്ട ഭൂതം എന്ന സങ്കല്പത്തിൽ കെട്ടിയാടുന്ന പൂതനും വള്ളുവനാട്ടിലെ മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകൾ ചേരുന്ന ചെറിയൊരു ഭാഗത്ത് മാത്രം നിലനിൽക്കുന്ന അനുഷ്ഠാനകലാരൂപമാണെന്ന് ജയൻ വെള്ളാളൂർ പറഞ്ഞു.ഈ കലാരൂപത്തിലെ ചമയത്തിൻ്റ സവിശേഷതകളും നൃത്ത രീതികളും അദ്ദേഹം വിശദീകരിച്ചു.പൂരപ്പറമ്പിൽ മാത്രം കണ്ട് പരിചയം ഉള്ള ഈ കലാരൂപത്തെ അരങ്ങിൽ അറിഞ്ഞസ്വാദിക്കാനുള്ള അവസരമാണ് സോപാനം സ്കൂളിൽ നടന്ന പരിപാടി പകർന്നു നൽകിയത്. സോപാനം ഡയറക്ടർ സന്തോഷ് ആലംകോട്,പ്രവർത്തക സമിതി അംഗങ്ങളും സംഘാടകരുമായ കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, ടി.പി. മോഹനൻ, നാരായണൻ മുല്ലപ്പള്ളി, അഡ്വ. രാജേഷ് തലക്കശ്ശേരി, സോപാനം അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, സബിത സുധീഷ് രമണി ടീച്ചർ വി.എം. ദീപ, അജിത ടീച്ചർ, രാകേഷ് പരിയപ്പുറം, മനീഷ് കലാമണ്ഡലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.







