കൊച്ചി: കേരളത്തിന്‍റെ ഫുട്ബോൾ ആവേശത്തിന് കാത്തിരിപ്പിന്‍റെ വിരാമമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കൊച്ചിയിലിറങ്ങുന്നു. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോംഗാണ് ഇന്ത്യയുടെ എതിരാളികൾ. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗത്യത നേടില്ലെന്നുറപ്പായ രണ്ട് ടീമുകൾ ഇന്ന് ആശ്വാസ ജയം തേടിയാണ് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ പാദത്തിൽ ഹോങ്കോംഗിനെതിരെ ഇന്ത്യ 1-0 ന് തോറ്റിരുന്നു. ആ തോൽവിക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കിന്നത്തെ പോരാട്ടം. ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാം.നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ സീനിയർ ടീം കേരളത്തിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്. 2016-ൽ തുർക്ക്മെനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു ഇതിന് മുൻപ് കൊച്ചിയിൽ നടന്ന പ്രധാന പോരാട്ടം. കേരളത്തിലെ ആരാധകരുടെ വലിയ പിന്തുണ ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരമാണിത്. ടൂർണമെന്‍റിലെ തുടർന്നുള്ള യോഗ്യതാ സാധ്യതകൾ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും, സ്വന്തം മണ്ണിൽ ഒരു വിജയത്തോടെ പോരാട്ടം അവസാനിപ്പിക്കാനാണ് പരിശീലകൻ ഖാലിദ് ജമീലിന്‍റെ കീഴിൽ ടീം ലക്ഷ്യമിടുന്നത്.ഫിഫ റാങ്കിംഗിൽ മുന്നേറ്റം നടത്താനും ഈ മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്.സീനിയർ താരം സുനിൽ ഛേത്രി ടീമിലില്ലാത്ത സാഹചര്യത്തിൽ ലാലിയൻസുവാല ചാങ്‌തേ, ലിസ്റ്റൺ കൊളാസോ തുടങ്ങിയ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടീമിൽ ആശിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ബിജോയ് വര്‍ഗീസ് അടക്കം മൂന്ന് മലയാളികളുമുണ്ട്. മൂന്ന് മലയാളികളും ഇന്ന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും. അതിനാൽ കാണികൾക്കും സന്തോഷിക്കാന്‍ വകയുണ്ടാകും. 2016 മാര്‍ച്ചിലാണ് കൊച്ചിയിൽ ഒടുവിൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ തുര്‍ക്മിസ്ഥാനെയാണ് അന്ന് ഇന്ത്യ നേരിട്ടത്. പത്തു വര്‍ഷത്തിന് ശേഷം മറ്റൊരു മത്സരമൊത്തപ്പോൾ, സ്വീകരിച്ചത് പക്ഷെ വിവാദങ്ങളായിരുന്നു.കഴിഞ്ഞ ദിവസം നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് എത്തിയ കോച്ച് ഖാലിദ് ജമീലിനെയും മലയാളി താരങ്ങളെയും ജിസിഡിഎ ഇറക്കി വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയക്കി. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പണമടയ്ക്കാത്തത് ആയിരുന്ന കാരണം.










