വളാഞ്ചേരി:അത്തിപ്പറ്റയിൽ നിന്ന് ഒരു ലക്ഷം രൂപയോളം വിലയുള്ള ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4 പേരെ വളാഞ്ചേരി പോലീസ് പിടികൂടി.പുന്നാംചോല പട്ടന്മാർ തൊടി വീട്ടില്‍ ജാഫറലി(42)അത്തിപ്പറ്റ പെരുമ്പറമ്പില്‍ ഷെമീര്‍(43)മനക്കല്‍പടി ചിറക്കല്‍ ഷെമീര്‍(36)അത്തിപ്പറ്റ പാലശ്ശേരി വീട്ടില്‍ ഷറഫുദ്ധീന്‍(38)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.കഴിഞ്ഞ രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയിലെ ഉറക്കം കെടുത്തിയ മോഷ്ടാക്കളാണ് തിരൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള ഡാന്‍സഫ് ടീമിന്റെയും വളാഞ്ചേരി പോലീസിന്റെയും ശ്രമഫലമായി പിടിയിലായത്.തുടർച്ചയായി പ്രദേശത്ത് മോഷണങ്ങൾ നടന്നതോടെ പ്രദേശ വാസികൾ ആശങ്കയിലായിരുന്നു.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നില്ല.കളവുകൾ നടത്തിയിരുന്ന മുൻ കുറ്റവാളികളെ നിരീക്ഷിച്ചും,പഴയ പാത്രങ്ങളും ആക്രി സാധനങ്ങൾ വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസില്‍ തുമ്പായത്.സമീപ വാസിയായ യുവാവ് മാസങ്ങൾക്ക് മുൻപ് കുറ്റിപ്പുറത്തെ ക്വാർട്ടേഴ്സിൽ നിന്ന് ഇത്തരത്തിൽ മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയതോടെ അയാളെയും കൂട്ടാളികളെയും തുടർച്ചയായി നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്. ജാഫർ അലിയാണ് മോഷണം നടത്തിയത്.മോഷണ മുതലുകൾ വളാഞ്ചേരിയിലും കുളത്തൂരുമായി വിൽപ്പന നടത്താൻ സഹായിച്ചവരാണ് ചിറക്കൽ ഷമീർ,പെരുമ്പറമ്പിൽ ഷമീർ,,പാലശ്ശേരി ഷറഫുദ്ധീൻ എന്നിവര്‍.തെളിവെടുപ്പിനായി പ്രദേശത്ത് എത്തിച്ചപ്പോൾ നിരവധിപേരാണ് അവിടെ ഇവിടെ തടിച്ചു കൂടിയിരുന്നത്. വളാഞ്ചേരി എസ്ഐ നിർമൽ മുരളി,തിരൂർ ഡാന്‍സാഫ് ടീമിലെ എഎസ്ഐ മാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ്,വളാഞ്ചേരി സ്റ്റേഷനിലെ സിപിഒ മാരായ തോമസ്, റാഷിദ്,വിജയനന്ദു, അർജുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.







