നടന്മാരായ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്. ‘ അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പരിഗണിച്ചില്ല. സെക്രട്ടറിയേറ്റ് പടിക്കൽ എത്തി സമരം ചെയ്യുന്ന ആശാപ്രവർത്തകരെ കാണണമെന്നും കത്തിൽ വ്യക്തമാക്കി. ജീവിത ദുരിതങ്ങൾ ശ്വാസമുട്ടിക്കുന്നുവെന്നും, പലരും ജീവിതം അവസാനിപ്പിക്കേണ്ട സ്ഥിതിയില്ലെന്നും’ കത്തിൽ പരാമർശം
ജീവിതദുരിതങ്ങൾ ശ്വാസംമുട്ടിക്കുന്ന വേളയിലാണ് ഞങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരവുമായി എത്തിയത്. ദുഃഖവും നിരാശയും നിറയുന്ന ഞങ്ങളുടെ ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് ഞങ്ങൾ സർക്കാരിനുമുമ്പിൽ ഉണർത്തുന്നത് എന്നും കത്തിൽ ആശമാർ വ്യക്തമാക്കി
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സ് അസോസിയേഷന്റെ സമരം 257-ാം ദിവസം പിന്നിട്ടു. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാൻ ആണ് ആശമാരുടെ തീരുമാനം. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ച് സംഘർഷഭരിതമായിരുന്നു. ഏഴുമണിക്കൂർ നീണ്ട സമാനതകളില്ലാത്ത സമരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന റിലീസിന്റെ ഉറപ്പിന്മേലാണ് അവസാനിപ്പിച്ചത്. ഓണറേറിയം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്നുതന്നെയാണ് ആശാ പ്രവർത്തകരുടെ നിലപാട്.







