ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികളാണ് ഇന്നലെ മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം.
മാൻഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ടു പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മൂന്നു പേരയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി.









