വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയാണ് ഓഫിസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. ഓഫിസിലെ സഹപ്രവർത്തകന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം. ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതു നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റിയെന്നും ആരോപണമുണ്ട്. യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മിഷൻ സിറ്റിങ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇതിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് ആരോപണം. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്കു മാറ്റി.