പാതി വില തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജീവനക്കാരിൽ പലരും ഒളിവിലെന്ന് പൊലീസ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. അനന്തുവിന്റെ അക്കൗണ്ടന്റ് അടക്കമുള്ളവരെ വൈകാതെ ചോദ്യം ചെയ്യാനാണ് നീക്കം. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട അനന്തുവിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫിസുകളിലും ഫ്ലാറ്റുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ റജിസ്റ്റർ ചെയ്യുന്നുണ്ട്. അനന്തുവിന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം
തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. 4 കോടിയോളം രൂപയുള്ള അനന്തുവിന്റെ അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. 3 വാഹനങ്ങൾ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പാതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് സംസ്ഥാനമൊട്ടാകെ അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിനു പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി ആയിരത്തിലധികം പേരാണ് രംഗത്തെത്തിയത്











