മുൻ എം.എൽ.എ. പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ആലുവയിലെ 11. 46 എക്കർ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകൾ പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഉള്ളവരിൽ നിന്നും രേഖകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.അനധികൃതമായി പോക്കുവരവ് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയിലും സംഘം പരിശോധന നടത്തി. ഭൂമിയിലെ കെട്ടിടങ്ങളുടെയും അതിർത്തികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു. അതിർത്തി സംബന്ധിച്ച് വ്യക്തത വരുത്താൻ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്പെഷ്യൽ വില്ലേജ് ഓഫീസറെയും വിജിലൻസ് സംഘം വിളിച്ചു വരുത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.ഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ നിന്ന് പി.വി. അൻവർ ലേലത്തിൽ പിടിച്ച ഭൂമി പോക്കുവരവ് ചെയ്ത് സ്വന്തമാക്കിയെന്നാണ് ആരോപണം. ഇൻ്റർനാഷണൽ ഹൗസിംഗ് കോംപ്ലക്സിൻ്റെ ഉടമസ്ഥതയിലുള്ള ആലുവ ഈസ്റ്റ് വില്ലേജിലെ ഈ ഭൂമി ഒരു ഹോട്ടൽ ഗ്രൂപ്പിന് 99 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. അവർ കടക്കെണിയിലായതിനെ തുടർന്നാണ് ഭൂമിയും കെട്ടിടങ്ങളും ലേലത്തിൽ വച്ചത്. കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രൻ്റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.2024 നവംബർ 19 ന് അൻവറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ സർക്കാരിൻ്റെ അനുമതി തേടുകയും, ഡിസംബർ 24 ന് അനുവദിക്കപ്പെടുകയും ചെയ്‌തു. നിലവിലെ കണക്കനുസരിച്ച്, സ്ഥലത്തിനും കെട്ടിടത്തിനും 200 കോടി രൂപ വിലവരും.സംഭവത്തെക്കുറിച്ച് പ്രതികരിച്ച അൻവർ, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആലുവയിലെ കെട്ടിടം പൊളിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്യാൻ വെല്ലുവിളിച്ചു. ആലുവയിലെ 11.46 ഏക്കർ ഭൂമി നിയമപ്രകാരമാണ് താൻ കൈവശപ്പെടുത്തിയതെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അൻവർ പറഞ്ഞു.