സുന്നി ഐക്യത്തെ സ്വാഗതം ചെയ്തും പിളർപ്പിന്റെ കാരണം ഓർമിപ്പിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഐക്യസംഘം ഉണ്ടാക്കിയതാണ് അനൈക്യത്തിനു കാരണമായതെന്നും ആദർശത്തിലൂന്നിയ ഐക്യത്തോടാണ് താൽപര്യമെന്നും കാന്തപുരം
സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് ഇ.കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതോടെയാണ് ഐക്യ ചർച്ചകൾ വീണ്ടും സജീവമായത്. ഐക്യം അനിവാര്യതയാണെന്ന് കാന്തപുരം വ്യക്തമാക്കി. സമസ്തയുടെ ആദർശത്തിൽ ഊന്നി സ്ഥാപിത ലക്ഷ്യത്തിൽ നിന്നുള്ള ഐക്യത്തോടാണ് താല്പര്യം. രണ്ട് സമസ്തകൾക്കിടയിലും നേരത്തെ ആരംഭിച്ച ഐക്യ ചർച്ചകൾ തുടരാം. വഹാബി – മൗദൂദികളുമായി ചേർന്ന് ഐക്യസംഘം ഉണ്ടാക്കിയതാണ് ഐക്യം തകരാൻ കാരണമെന്നും കാന്തപുരം ഓർമിപ്പിച്ചു.
എപി സമസ്ത ശതാബ്ദി വാർഷിക സമ്മേളന പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കലിൽ നടന്ന പൊതുയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പൊളിറ്റിക്കൽ ഇസ്ലാം അപകടമാണെന്നും മതേതര പ്രസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് രാഷ്ട്രീയ മാന്യത നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കുമെന്നും എ.പി സമസ്ത പ്രമേയവും അവതരിപ്പിച്ചു







