ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കെ.എം. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ, തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ നൽകിയ കേസിലെ പ്രധാനാരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെ.എം. ഷാജിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്‌ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തിൽ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016-ലെ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി മത്സരിക്കുമോ എന്ന വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. ചോദ്യം മുസ്ലിം ലീഗ് നേതാവും, രാജ്യസഭാ അംഗവും, ഷാജിയുടെ അഭിഭാഷകനുമായ ഹാരിസ് ബീരാനോട് ആയിരുന്നു. ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകാതെ തിരഞ്ഞെടുപ്പ് ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു ഹാരിസ് ബീരാന്റെ മറുപടി.തുടർന്ന് ഷാജി എത്ര വയസായി എന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. 54 ആയെന്നായിരുന്നു ഹാരിസിന്റെ മറുപടി. എങ്കിൽ ഇനിയും മത്സരിക്കാമല്ലോ എന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. 2016 ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയ ഷാജിയെ 2021 ൽ ജനം ശിക്ഷിച്ചുവെന്ന് എം.വി. നികേഷ് കുമാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് ചൂണ്ടിക്കാട്ടി.നികേഷ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷക ആൻ മാത്യു എന്നിവരാണ് ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി തങ്ങൾ എന്നിവരാണ് ഹാജർ ആയത്.








