രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. എൻസിബിയുടെ വാർഷിക റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. മ്യാന്മാറിൽ നിന്നുള്ള വൻ ലഹരി ഒഴുകുന്നതിന് പുറമെ,പുതിയ സിന്തറ്റിക് ലഹരി മരുന്നകൾരാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ടെലിഗ്രാമിന് എതിരെയുള്ള പുതിയ ആരോപണം.ലഹരിവസ്തു കടത്താനുള്ള പ്രധാന വഴിയായി ടെലിഗ്രാം ആപ്ലിക്കേഷൻ മാറിയെന്നാണ് NCB യുടെ വാർഷിക റിപ്പോർട്ട്. ലഹരിമരുന്ന് പരസ്യങ്ങൾക്കും വിൽപ്പനയ്ക്കും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
പബ്ലിക് ചാനലുകൾ വഴി ലഹരിമരുന്നുകളുടെ വിവരങ്ങളും, വിലയും ഡെലിവറി സൗകര്യങ്ങളും നൽകി വലിയൊരു ശൃംഖലയാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ മ്യാന്മാറിൽ നിന്ന് വടക്കുകിഴക്കൻ അതിർത്തികൾ വഴി വൻതോതിൽ ലഹരി ഒഴുകുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സായുധ ഭീകര ഗ്രൂപ്പുകളുമായും ഇ ലഹരിക്കടത്തിന് ബന്ധമുണ്ട്. അതേസമയം, ഹെറോയിനേക്കാൾ അഞ്ഞൂറ് ഇരട്ടി വീര്യമുള്ള ‘നൈറ്റസീൻസ്’ എന്ന പുതിയ സിന്തറ്റിക് മയക്കുമരുന്നും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.










