അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസമാണ് ഇരുവരും രാജിവച്ചത്. ക്ഷേത്രത്തിൽ നടന്ന സംഭവം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്‌തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ‌്‌തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.അറസ്റ്റിലായ എട്ടു ജീവനക്കാരെയും ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തു. ചമ്പത് റായ്,അനിൽ മിശ്ര,ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല വഹിച്ച ഗോപാൽ റായ് തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പ്രതികൾ വിവരങ്ങൾ നൽകിയെന്നാണ് സൂചന. എട്ട് പേരെയും അയോദ്ധ്യയിലെ പ്രത്യേക കോടതി തിങ്കളാഴ്ച വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. 79 ലക്ഷത്തിൽപ്പരം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തുവെന്നാണ് വിവരം.
ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, അവിനാശ് ശുക്ല എന്നിവരുടെയടക്കം വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തത്. പിടിയിലായവരിൽ ഏറെയും സംഭാവന എണ്ണിത്തിട്ടപ്പെടുത്തിയിരുന്നവരാണ്. പ്രതി രാം ശങ്കർ യാദവാണ് കാണിക്കപ്പെട്ടികളുടെ താക്കോൽ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ സ്വർണാഭരണശേഖരം കണ്ടെടുത്തിരുന്നു. 2024 -25 കാലത്ത് മാത്രം 327 കോടി രൂപയാണ് ട്രസ്റ്റിലേക്ക് ഒഴുകിയെത്തിയത്. പുറമെ കോടിക്കണക്കിന് രൂപയുടെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളടക്കം സംഭാവനയായി ലഭിച്ചിരുന്നു.










