കണ്ണൂര്‍: കണ്ണപുരം ചുണ്ടയിൽ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.ചുണ്ടയിലും പരിസരത്തുമുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഹൈവേ അനിൽ, പുതിയപുരയിൽ അജീന്ദ്രൻ, തെക്കേവീട്ടിൽ ഭാസ്കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ.മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തിൽ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.2005 ഒക്ടോബര്‍ 3നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ആക്രമണത്തിൽ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സിപിഎം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. വടിവാൾകൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോൾ തടയാൻചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.