കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടം നടക്കും. അതേസമയം കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവസ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.
പ്രദേശത്തെ ട്രെഞ്ചിങ് , ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു. നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങിയേക്കും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിക്കും.ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഇന്നലെയാണ് കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തില്‍ ക്ലാച്ചേരി സ്വദേശിയായ എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്സിറങ്ങി ക്ലാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു.










