ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയ ആലിക്കര നവയുഗ കമ്മിറ്റി പൂരം ആഘോഷിച്ചു.കഴിഞ്ഞ വർഷം പൂരത്തിന് ആനയെ ഒഴിവാക്കിയാണ് ഏക്കതുക നിർധന കുടുംബത്തിന് വീട് പുനർനിർമ്മിക്കാൻ വിനിയോഗിച്ചത് .നവയുഗയുടെ പ്രവൃത്തി മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മാതൃകയായി മാറിയിരുന്നു.ആലിക്കരയിൽ അച്ചനും മകനും നഷ്ടപ്പെട്ട് തകർന്നുപോയ കുടുംബത്തിലേക്കാണ് നവയുഗത്തിലെ 40 അംഗങ്ങൾ പ്രതീക്ഷയുടെ തണലായി എത്തിയത്.പൂരത്തിനായി അഞ്ച് ലക്ഷം രൂപയ്ക്ക് ഏൽപ്പിച്ചിരുന്ന ഗജവീരൻ ചിറക്കൽ കാളിദാസനെ ഒഴിവാക്കിയാണ് ആ തുക വീട് പുനരുദ്ധാരണത്തിന് വിനിയോഗിച്ചത്.കുന്നംകുളം ഷെയർ ആൻ്റ് കെയർ സൊസെറ്റി ഒരു ലക്ഷംരൂപയും , മറ്റു മനുഷ്യ സ്നേഹികളും ഉദ്യമത്തിന് സഹായം നൽകിയിരുന്നു.കഴിഞ്ഞ വർഷം തിരുവോണ നാളിൽ കുടുംബത്തിന് താക്കോൽ കൈമാറി അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി.2011ൽ ആരംഭിച്ച നവയുഗ കമ്മിറ്റിയിലെ നാൽപതോളം യുവാക്കളുടെ കൂട്ടായ്മ ഇത്തവണ പൂരം ഇരട്ടി മധുരമാക്കി.കാരുണ്യത്തിന്റെ വിത്ത് പാകിയവർ ഞായാറഴ്ച പൂരത്തിന് ആനച്ചന്തത്തിന്റെ നെറ്റിപ്പട്ടം ചാർത്തി ഊക്കൻസ് കുഞ്ചുവിനെന എഴുന്നള്ളിച്ചു.ചെണ്ടമേളത്തിൽ സീനിയേഴ്സ് ശിങ്കാരിമേളത്തിന്റെ ആവേശവും,കമാനവും വർണാഭമായ വൈദ്യുതി ദീപാലങ്കാരങ്ങളും ചാർത്തി.മനുഷ്യത്വത്തിന്റെ പ്രകാശം ചൊരിഞ്ഞ അംഗങ്ങൾ എല്ലാവരും ഒരേ വസ്ത്രം അണിഞ്ഞ് ഐക്യത്തിന്റെ സന്ദേശം പകർന്നു.ആന ചന്തത്തിൻ്റെ പൊൻതിളക്കത്തിനൊപ്പം മനുഷ്യത്വത്തിൻ്റെ നന്മയുടെ താളവും ഒന്നിച്ചുള്ള പൂരാവേശം പൂര പ്രേമികളുടെ മനം കവർന്നു.ആഘോഷങ്ങൾക്ക് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി







