തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്ന വാർത്തകൾ സത്യമാണെന്ന് വെളിപ്പെടുത്തി അന്തരിച്ച നടൻ സുധി കോട്ടയത്തിന്റെ ഭാര്യ രേണു സുധി. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കി.മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകരോട് രേണു തന്റെ രോഗവിവരങ്ങൾ തുറന്നുപറഞ്ഞത്.
രോഗം ദുബായിൽ വെച്ചാണ് സ്ഥിരീകരിച്ചതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും രേണു തിരുത്തി. പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യമായി സ്തനത്തിൽ മുഴ ശ്രദ്ധയിൽപ്പെടുന്നതെന്നും എന്നാൽ അന്നത് കാര്യമായി എടുക്കുകയോ വീട്ടിൽ പറയുകയോ ചെയ്തില്ലെന്നും രേണു സുധി പറയുന്നു
“എന്റെ പ്രേക്ഷകരോട് എല്ലാം പറയാൻ സമയമായിയെന്ന് തോന്നി. കേട്ടത് ശരിയാണ്, എനിക്ക് കാൻസറാണ്. ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽ വെച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്. എന്നാൽ സത്യം അതല്ല. 16 വർഷം മുമ്പ് എനിക്ക് 15 വയസ്സുള്ളപ്പോഴാണ് സ്തനത്തിലെ മുഴ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. അന്ന് അതിന് നിറവ്യത്യാസം വന്നപ്പോഴും ഞാൻ കാര്യമാക്കിയില്ല, വീട്ടിലും പറഞ്ഞില്ല.
അക്കാലത്ത് അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞിരുന്നതിനാൽ സർജറിയോടുള്ള ഭയം കാരണമാണ് മുഴയുടെ കാര്യം മറച്ചുവെച്ചത്. സൂചി കുത്തുന്നത് പോലും പേടിയായിരുന്നതിനാൽ മുഴ ഓപ്പറേഷൻ ചെയ്ത് നീക്കാൻ മടിച്ചു. അന്ന് ബയോപ്സി ചെയ്ത ഡോക്ടർ, നിലവിൽ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.വേദനയില്ലാത്ത മുഴയായതിനാലാണ് പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്
ദുബായിൽ വച്ചാണ് അസുഖം കണ്ടുപിടിച്ചത് എന്ന വാർത്ത തെറ്റാണ്. അങ്ങനെ അല്ല സംഭവം. സുധിചേട്ടന്റെ വേർപാടിന് ശേഷം സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം തോന്നിയതോടെയാണ് വീണ്ടും ഡോക്ടറെ കാണിക്കുന്നത്.ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് പോയത്.സ്കാനിംഗിനും മാമോഗ്രാമിനും ശേഷം നടത്തിയ ബയോപ്സിയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ആ വാർത്ത കേട്ടപ്പോൾ കരയാൻ പോലും കഴിയാത്ത അവസ്ഥയിലായി.വീട്ടുകാർ വിഷമിക്കേണ്ടതില്ലെന്ന് കരുതി ആരോടും പറഞ്ഞില്ല. പിന്നീട് എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് മാനേജർ കരിഷ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. കരിഷ്മയാണ് ചേച്ചിയെ വിവരമറിയിക്കുന്നത്. തുടർന്ന് പരുമല ആശുപത്രിയിൽ പെറ്റ് സ്കാൻ ചെയ്യാൻ പോയപ്പോഴാണ് രോഗവിവരം പുറത്തായത്.” രേണു സുധി പറയുന്നു
രേണുവിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് അവർക്ക് പിന്തുണയും പ്രാർത്ഥനകളുമായി രംഗത്തെത്തുന്നത്.







