സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ എടുത്തുപറയത്തക്ക മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ നടപ്പിലായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, ഈ മുന്നേറ്റത്തിന് ശക്തി പകരുകയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐ. ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു.1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ് നിലവിൽ വന്നത്. 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമഭേദഗതിയിലൂടെ കിഫ്ബിയെ ശാക്തീകരിച്ചു. 2016ലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ അടിത്തറയാകുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ കിഫ്ബി, ഒമ്പതര വർഷത്തിനുള്ളിൽ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിനകം 38,000 കോടി രൂപയിലധികം കിഫ്ബി ചെലവിട്ടു കഴിഞ്ഞു.സർക്കാരിൽനിന്നും നിയമപ്രകാരം ലഭിക്കുന്ന ആന്വിറ്റി വിഹിതത്തിനു (വാഹന നികുതിയുടെ വിഹിതവും പെട്രോളിയം സെസും) പുറമെ റിസേർവ് ബാങ്കും സെബിയും അംഗീകരിച്ച നൂതനമായ ധനസമാഹരണ മാർഗങ്ങളിലൂടെയും കിഫ്ബി നടത്തുന്ന തനതായ വിഭവ സമാഹരണത്തിലൂടെയും ആണ് കിഫ്ബി പണം കണ്ടെത്തുന്നത്. വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികളിൽ നിന്നും തിരിച്ചടവായി കോടിക്കണക്കിന് രൂപ കിഫ്ബിയ്ക്ക് ലഭിച്ചിട്ടുണ്ട്. ധനകാര്യസ്ഥാപനമെന്ന നിലയിൽ കിഫ്ബിയുടെ ധനസമാഹരണ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും പദ്ധതികളുടെ പുരോഗതിയും പരിശോധിക്കാനും നിർദേശങ്ങൾ നൽകാനും ഫണ്ട് ട്രസ്റ്റി & അഡൈ്വസറി കമ്മീഷനും (FTAC) പ്രവർത്തിക്കുന്നുണ്ട്. ഇത് ഒരേ സമയം നിക്ഷേപകരുടെ ട്രസ്റ്റിയായും കിഫ്ബിയുടെ ഉപദേശക സംവിധാനമായും നിലനിൽക്കുന്നു.\\









