ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിൽ മോദി സർക്കാരിനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഖമനേയിയുടെ മരണത്തിൽ മൗനം പാലിക്കുന്നത് നിഷ്പക്ഷതയല്ല, മറിച്ച് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒഴിഞ്ഞുമാറൽ ആണ്. ഇത് ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും ഗുരുതരമായി സംശയത്തിലാക്കുമെന്നും സോണിയ പറഞ്ഞു.ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ അന്താരാഷ്ട്ര ക്രമത്തിന്റെ തകർച്ചയെക്കുറിച്ചുള്ള സർക്കാരിന്റെ ‘അസ്വസ്ഥജനകമായ മൗനം’ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇന്ത്യൻ എക്‌സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. നാം നമ്മുടെ ധാർമ്മിക ശക്തി വീണ്ടെടുക്കുകയും വ്യക്തതയോടെയും പ്രതിബദ്ധതയോടെയും അത് പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അവർ കുറിച്ചു.ചർച്ചകൾ നടന്നുവരവെ ഒരു ഭരണത്തലവനെ കൊലപ്പെടുത്തുന്നത് സമകാലീന അന്താരാഷ്ട്ര ബന്ധങ്ങളിൽ ഗുരുതരമായ വിള്ളൽ സൃഷ്ടിക്കും. ഈ സംഭവം ഞെട്ടലുണ്ടാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇറാന്റെ പരമാധികാരത്തിന്റെ ലംഘനത്തെയോ ഖമനേയിയുടെ വധത്തെയോ അപലപിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.’തുടക്കത്തിൽ, യുഎസ്-ഇസ്രായേൽ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി (നരേന്ദ്ര മോദി) ഇറാന്റെ തിരിച്ചടിയിൽ മാത്രമാണ് അപലപിച്ചത്. അതിന് മുമ്പുണ്ടായ സംഭവങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല’ സോണിയ കുറ്റപ്പെടുത്തി. ഔദ്യോഗിക യുദ്ധ പ്രഖ്യാപനമില്ലാതെയും നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര പ്രക്രിയയ്ക്കിടയിലുമാണ് ഖമനേയിയുടെ വധം നടന്നതെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ പൂർണ്ണ ലംഘനമാണിത്. ഇത്തരം പ്രവൃത്തികളിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ എതിർപ്പില്ലാതെ കടന്നുപോയാൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ദുർബലത എളുപ്പത്തിൽ സാധ്യമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.’ഖമനേയി വധത്തിന് 48 മണിക്കൂർ മുൻപാണ് പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയത്, അവിടെ അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗാസയിലെ സംഘർഷം കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ലോകം അപലപിക്കുന്ന സാഹചര്യത്തിലും ഇത് സംഭവിച്ചു’ സോണിയ പറഞ്ഞു.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇറാനുമായുള്ള ബന്ധം ഊഷ്മളമായിരുന്നുവെന്നും സോണിയ ഓർമിപ്പിച്ചു. ‘നിലവിലെ സർക്കാർ ഓർമ്മിക്കേണ്ടത്, 2001 ഏപ്രിലിൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, ടെഹ്‌റാനിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ, ഇറാനുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ബന്ധം ഊഷ്മളമായി വീണ്ടും ഉറപ്പിച്ചു’ ഗാന്ധി പറഞ്ഞു. വാജ്‌പേയിയുടെ ആ ദീർഘകാല ബന്ധങ്ങളുടെ അംഗീകാരത്തിന് നമ്മുടെ നിലവിലെ സർക്കാരിന് യാതൊരു പ്രസക്തിയുമില്ലെന്ന് തോന്നുന്നുവെന്നും അവർ പറഞ്ഞു.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നിർണായക ഘട്ടത്തിൽ കാശ്മീർ വിഷയത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ നിന്ന് തടഞ്ഞത് ടെഹ്റാന്റെ ഇടപെടലാണെന്നും ലേഖനത്തിൽ സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. ‘1994-ൽ, ഇസ്ലാമിക് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ ചില വിഭാഗങ്ങൾ കാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷനിൽ ഇന്ത്യക്കെതിരെ ഒരു പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ടെഹ്റാൻ അതിനെ തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു. പാകിസ്താൻ അതിർത്തിക്കടുത്തുള്ള സഹ്ദാനിൽ ഇന്ത്യയുടെ നയതന്ത്രപരമായ സാന്നിധ്യം ഉറപ്പാക്കാനും ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെയും ഗ്വാദർ തുറമുഖത്തിന്റെയും വികസനത്തിന് ഒരു പ്രതിരോധം തീർക്കാനും ഇറാൻ സഹായിച്ചിട്ടുണ്ട്’ സോണിയ കൂട്ടിച്ചേർത്തു.










