ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽനിന്ന് ഒരു വിളിപ്പാടകലെയാണ് തീർത്തും ജനാധിപത്യമാർഗത്തിലൂടെ സോനം വാങ്ചുക്കിന്റെ നിരാഹാരസമരം നടക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തമായ സംഭാവനകൾ നൽകിയ പ്രതിഭ സ്വന്തം ജീവൻപോലും അവഗണിച്ചു നടത്തുന്ന സമരത്തിന് യുവാക്കളുടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയുമെല്ലാം പിന്തുണ ലഭിച്ചിട്ടും കുലുക്കമില്ലാത്തത് കേന്ദ്രസർക്കാരിനു മാത്രം. എന്നാൽ, വാങ്ചുക്കിനോട് കാണിക്കുന്ന ഈ അവഗണനയ്ക്ക് തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രം മറുപടിനൽകേണ്ടിവരുമെന്ന് തീർച്ച.
തുടർച്ചയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക എന്ന ഒറ്റ ആവശ്യമാണ് വാങ്ചുക്കും അദ്ദേഹത്തിന്റെ സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി.) മുഖ്യമായും ഉന്നയിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ ഇതിനകം ജന്തർമന്തറിലെത്തി സമരത്തിന് പിന്തുണ നൽകിക്കഴിഞ്ഞു. പതിനെട്ട് ദിവസത്തെ നിരാഹാരം ഒൻപത് കിലോഗ്രാം കുറച്ചെങ്കിലും വാങ്ചുക്കിന്റെ പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല.
ബുധനാഴ്ച മഹാരാഷ്ട്രയിൽനിന്നുള്ള കോൺഗ്രസ് എം.പി. പ്രശാന്ത് യദോറാവു പഡോലെയും സമരവേദിയിലെത്തിയത് ശ്രദ്ധേയമായി. ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ ഒട്ടേറെ എം.പി.മാർ സമരവേദിയിലെത്തി പാറ്റകൾക്ക് പിന്തുണപ്രഖ്യാപിച്ചു. തിങ്കളാഴ്ച നടക്കുന്ന പാർലമെന്റ് മാർച്ചിൽ തങ്ങളുടെ അണികളും പങ്കെടുക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചു.










