തൃശൂര്‍: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട് നടക്കും. പതിനഞ്ച് പിടിയാനകളടക്കം എഴുപത് ആനകളുമാണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിന് എത്തുന്നത്.കർക്കിടകം ഒന്നിന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ചടങ്ങിന് തുടക്കം കുറിക്കുന്നത്.
രാവിലെ6.45 നു ദീപാരാധന നടക്കും. 9.30 മണിയോടെ ആനയൂട്ട് ആരംഭിക്കും. ഇത്തവണ എഴുപത് ആനകൾ പങ്കെടുക്കും. പതിനഞ്ച് പിടിയാനകൾ ആനയൂട്ടിന്‍റെ ഭാഗമാകും. തുടർന്ന് ഒരു മാസക്കാലം ആനകൾക്ക് സുഖചികിത്സയാണ്. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിടും. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരം വഴിയാണ് ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയെന്നും നീരിൽ ഉള്ള ആനകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി കെ ഹരിധരൻ പറഞ്ഞു.
ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞ പൊടി എന്നിവ ചേർത്ത് ഉരുളകൾ ആക്കും. കൂടാതെ കൈതച്ചക്ക,കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങൾ കൂടി നൽകും. ദഹനത്തിന് പ്രത്യേക ഔഷധ കൂട്ടും നൽകും. വെറ്ററിനറി ഡോക്ടര്‍മാര്‍, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവരുടെ പരിശോധനകൾ കഴിഞ്ഞാകും ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ. എം കെ സുദർശൻ പറഞ്ഞു. ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പതിനായിരം പേർക്ക് അന്നദാനവും നൽകും.
ഫാൻ ബേസുള്ള നിരവധി ഗജവീരൻമാരും ഇവിടെ എത്തും. പുതുപ്പള്ളി കേശവൻ, എറണാകുളം ശിവകുമാർ, പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു, പാറമേക്കാവ് കാശിനാഥൻ,കുട്ടംകുളങ്ങര അർജ്ജുനൻ, ബാസ്റ്റിൻ വിനയസുന്ദർ.. ആനയൂട്ടിനുറപ്പാക്കിയ തലപ്പൊക്കങ്ങളുടെ പേരുകൾ ഇങ്ങനെ നീളുന്നു. ഗുരുവായൂർ ദേവസ്വത്തിൽനിന്നുള്ള ആനകളും ആനയൂട്ടിന് ഏത്തുന്നുണ്ട്.
വടക്കുന്നാഥക്ഷേത്രത്തിലെ ആനയുട്ടുമായിബന്ധപ്പെട്ട സുരക്ഷാനിർദേശങ്ങൾ സിറ്റിപോലീസ് പുറത്തിറക്കിയത്. കാൽലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പോലീസ് കരുതുന്നത്. ആന്റി സബോട്ടേജ് ടീം, മെഡിക്കൽ സുരക്ഷ, ഫയർഫോഴ്‌സ്, എലിഫന്റ് സ്‌ക്വാഡ്, എന്നിവയക്കുപുറമേ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡാൻസാഫ്, സാഗോക്ക് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും സിറ്റി പോലീസ് കമ്മീഷർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. ആനയൂട്ടുദിവസം ക്ഷേത്രപരിസരത്തും തേക്കിൻകാട് മൈതാനത്തിലും ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.







