കല്പറ്റ: ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി തിങ്കളാഴ്ച സർക്കാർജോലിയിൽ പ്രവേശിക്കും. രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേൽക്കുക. ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് പ്രതിശ്രുതവരൻ ജെൻസണെയും വാഹനാപകടത്തിൽ നഷ്ടപ്പെട്ടിരുന്നു.ഉറ്റവർ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ട് ജീവിക്കാനുള്ള കൈത്താങ്ങായതുകൊണ്ട് ഒരുപാട് സന്തോഷമുണ്ട്. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചതിലും സന്തോഷമുണ്ട്. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുന്നു. ഒരാളെയും പ്രത്യേകം പറയുന്നില്ല. വീടുനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യം പതിയെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.സർക്കാർജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രി കെ. രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസമാണ് റവന്യുവകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി. സിദ്ദിഖ് എം.എൽ.എ. വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.