സി.പി.എം. നേതാവ് ജി. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് രണ്ടുപേരും പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ‘മന്ത്രിമാരില്‍ ഞാന്‍ വിമര്‍ശിക്കാത്ത ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വ്വമായിട്ടാണ് പെരുമാറിയത്. ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂര്‍വ്വമായി പൊതുമരാമത്ത് മന്ത്രിമാര്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രത്യേക ആദരവും സ്‌നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ അസ്തിത്വത്തേയോ പാര്‍ട്ടിയോടുള്ള കൂറിനേയോ ചോദ്യംചെയ്യില്ല’, സതീശന്‍ പറഞ്ഞു.
സി.പി.എമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുകയാണ്. സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്ന് നേരത്തേ പറഞ്ഞു. സി.പി.എം. തകര്‍ച്ചയിലേക്കാണ് പോകുന്നത്. ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തരമായ കാര്യമാണ്. താന്‍ അതിനേക്കുറിച്ച് പ്രതികരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് വരാന്‍ ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തെറ്റാണ്. ഒരുതരത്തിലുള്ള ചര്‍ച്ചയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയാല്‍ ഞാന്‍ അറിയണ്ടേ? അവരിപ്പോള്‍ എല്‍.ഡി.എഫില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. എന്തിനാണ് അവരുടെ വിശ്വാസ്യതയെ ഞങ്ങള്‍ ചോദ്യംചെയ്യുന്നത്? ഞങ്ങളല്ല ആ വാര്‍ത്തയുടെ പുറകില്‍. അപ്പുറത്ത് നില്‍ക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണം ഞങ്ങള്‍ നടത്തില്ല’, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി സതീശന്‍ പറഞ്ഞു.