ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 കല്യാണങ്ങൾ. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുന്നതാണിത്. ഇനി 13 ദിവസം കൂടിയുണ്ടെന്നിരിക്കേ, കല്യാണങ്ങൾ 400 ആകാമെന്നാണ് ദേവസ്വം കരുതുന്നത്.2024 സെപ്‌റ്റംബർ എട്ടിന് 334 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. 350-ലേറെ കല്യാണങ്ങളായിരുന്നു അന്ന് ബുക്ക് ചെയ്തിരുന്നത്. മികച്ച രീതിയിലും തിരക്കുകൾ പ്രകടമാകാത്ത തരത്തിലും കല്യാണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണം ദേവസ്വം തുടങ്ങി.
സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ചെന്നൈയിലെ ഭക്തനാണ് ഇത് വഴിപാടായി നിർമിച്ച് സമർപ്പിക്കുന്നത്. കോതച്ചിറയിലുള്ള ശില്പി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപം പണിയുന്നത്. മരപ്പണികൾ കഴിഞ്ഞു. അടുത്ത ദിവസം ഗുരുവായൂരിൽ കൊണ്ടുവന്ന് കൂട്ടും. ചിങ്ങം ഒന്നിന് മണ്ഡപം സ്ഥാപിക്കും. ഇതായിരിക്കും ഒന്നാംനമ്പർ മണ്ഡപം.നിലവിൽ നാലുമണ്ഡപങ്ങളാണുള്ളത്. കല്യാണങ്ങൾ 200 കടക്കുമ്പോൾ താത്‌കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാൽ പുതുതായി പണിയുന്ന മണ്ഡപം സ്ഥിരമായിരിക്കും.







