പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു.കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയിൽ അർജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അർജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതാണ് അവസ്ഥയെന്നും മന്ത്രി.
അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അർജുൻ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായി. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്. അർജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞശേഷം തളിപ്പറമ്പിൽനിന്ന് അർജുൻ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്






