ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് സ്റ്റേ നൽകി കോടതി. നാളെ നടക്കാനിരിക്കുന്ന അടുത്ത ഹിയറിംഗ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി ഘോഷ് കോടതിയെ സമീപിച്ചിരുന്നു. വാറണ്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയെയാണ് ഐഷി സമീപിച്ചത്.
2021ൽ ഡൽഹി ബാംഗ്ള ഭവനിലേയ്ക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഐഷി ഘോഷിന്റെ അറസ്റ്റിന് ശ്രമിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിലും ഐഷി മുൻനിരയിലുണ്ടായിരുന്നു. ഇതിനിടെ, അറസ്റ്റ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ എത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞ് എത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ തടഞ്ഞു. പിന്നാലെ വാക്കുതർക്കത്തിനൊടുവിൽ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങുകയായിരുന്നു.








