കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസും റെയിൽവേ പോലീസും പിടികൂടിയ ഏഴര കോടി രൂപയുടെ കഞ്ചാവും MDMAയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കത്തിച്ച് കൊച്ചി സിറ്റി പോലീസ്. ബ്രഹ്‌മപുരം പ്ലാന്റിലെ ഇൻസിനറേറ്ററിലാണ് ലഹരി വസ്തുക്കൾ കത്തിച്ചത്.587 കിലോ കഞ്ചാവും 2.26 കിലോ MDMAയും കത്തിച്ച ലഹരി വസ്തുക്കളിലുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായിട്ടായിരുന്നു ലഹരി നശിപ്പിക്കൽ. 77 ഗ്രാം ബ്രൗൺ ഷുഗർ, ഹെബ്രിഡ് കഞ്ചാവ്, ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ, 143 ഗ്രാം നൈട്രാ സെപാം ടാബ്‌ലറ്റ് തുടങ്ങിയവയും തുടങ്ങിയവയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
ഉയർന്ന അളവിലുള്ള ലഹരി പദാർഥങ്ങൾ ഉള്ളതുകൊണ്ട് ഇവ നശിപ്പിക്കുന്നതിനായി കൊച്ചി മേയറുടെ സഹായം തേടുകയായിരുന്നു. തുടർന്നാണ് മേയറുടെ അനുമതിയോടുകൂടി ബ്രഹ്‌മപുരം പ്ലാന്റിലെ ഇൻസിനറേറ്ററിൽ നശിപ്പിക്കുന്നതിനായി അനുമതി ലഭിച്ചത്. ഇത്തരത്തിൽ കത്തിക്കുന്നതുകൊണ്ട് മലിനീകരണമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എഫ്എസ്എല്ലിൽ നിന്നും സാമ്പിൾ പരിശോധിച്ച് അതിന്റെ ഫലം വന്നതിന് ശേഷം കോടതിയുടെ അനുമതിയോടുകൂടിയാണ് കത്തിക്കുന്നത്.
സാധാരണ കുറഞ്ഞ അളവിലുള്ളത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കത്തിക്കുകയാണ് ചെയ്യാറുള്ളത്. ഇത് കൂടിയ അളവിലുള്ളതുകൊണ്ടാണ് ഇത്തരമൊരു മാർഗം സ്വീകരിച്ചത്. ഹൈബ്രിഡ് കഞ്ചാവ് കുറഞ്ഞ അളവിലാണ് ഉള്ളത്. അടുത്ത സെക്ഷനിൽ കൂടുതൽ അളവിലുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ ഐപിഎസ് പറഞ്ഞു.കോടതിയുടെ പ്രത്യേക ഉത്തരവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന മാർഗനിർദേശങ്ങളും പാലിച്ചായിരുന്നു വലിയ അളവിലുള്ള ലഹരി പദാർഥങ്ങൾ നശിപ്പിച്ചത്.










