ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് 2026 ലോകകപ്പ്. ഫ്രാന്‍സും ഇറാഖും തമ്മില്‍ ഗ്രൂപ്പ് ഐ-യില്‍ നടന്ന മത്സരം ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം നിര്‍ത്തിവെക്കേണ്ടി വന്നു. അമേരിക്കയിലെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ (Thunderstorm and Lightning Protocols) മൂലം ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകെ 131 മിനിറ്റാണ് കളി തടസ്സപ്പെട്ടത്. ഇതോടെ, നാല് മണിക്കൂറോളം നീണ്ടുനിന്ന ഈ മത്സരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായി മാറി.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 1-0 ന് മുന്നിലായിരുന്നു. എന്നാല്‍ പ്രാദേശിക സമയം വൈകുന്നേരം 5.49-ന് ഹാഫ് ടൈം വിസില്‍ മുഴങ്ങിയതിന് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും കനത്ത മഴയും പ്രദേശത്ത് നാശം വിതച്ചു. സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരോടും കാണികളോടും ഗാലറിയില്‍ നിന്നും മാറി സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കാന്‍ സംഘാടകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 8.00 മണിയോടെയാണ് കളി പുനരാരംഭിക്കാന്‍ സാധിച്ചത്. ഒടുവില്‍ കളി തുടങ്ങി നാല് മണിക്കൂറിന് ശേഷം മത്സരം അവസാനിച്ചപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0) ഇറാഖിനെ പരാജയപ്പെടുത്തി.എംബാപ്പെയുടെ ഇരട്ട ഗോളുകളും ഒസ്മാന്‍ ഡെംബെലെയുടെ ഒരു ഗോളുമാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.







