ചങ്ങരംകുളം:ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചങ്ങരംകുളത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയില്‍.മഴ ശക്തമായതോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലൂടെ വെള്ളം അകത്തേക്ക് വീണ് തുടങ്ങിയത്.കൂടാതെ മേല്‍കൂരയിലെയും സൈഡ് ഭാഗങ്ങളിലെയും ഷീറ്റ് പാളികള്‍ അടർന്ന് വീഴുന്ന സാഹചര്യം വന്നതോടെ യാത്രക്കാരും ആശങ്കയിലാണ്.കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിന്റെ മേൽഭാഗത്തുനിന്ന് ഷീറ്റിന്റെ ഭാഗങ്ങൾ പൊട്ടി താഴേക്ക് വീണിരുന്നു. ബസ് കാത്തുനിന്നിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂടുതൽ ഭാഗങ്ങൾ ഇളകിനിൽക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ദിനംപ്രതി നിരവധി ആളുകൾ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിലെ അപാകതകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര പരിശോധന നടത്തി തകരാറുകൾ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










