മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. സിഎംആർഎൽ – എക്സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. രേഖകൾ കൈമാറാൻ തടസമില്ലെന്ന് എസ്എഫ്ഐഒ അറിയിച്ചു. രേഖകൾ നൽകരുതെന്ന സിഎംആർഎൽ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളി.
എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി – CMRL കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. മാസപ്പടി കേസിൽ തുടരന്വഷണമാകാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, സിഎംആർഎല്ലിനും വീണ ടിയ്ക്കും എതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് ഇഡി.
എക്സാലോജിക്കും സിഎംആർഎലും തമ്മിലുണ്ടാക്കിയ കരാറുകൾ, എക്സലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ്, വീണയുടെ ആദായനികുതി റിട്ടേൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ എന്നിവയടക്കം 134 രേഖകൾ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.









