ന്യൂഡൽഹി: മമതാ ബാനർജിക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും പിളർപ്പ്. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. പശ്ചിമ ബംഗാൾ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് പിളർന്നതിന് പിന്നാലെയാണിപ്പോൾ പാർലമെന്റിലും പിളർപ്പിലേക്കെത്തിയിരിക്കുന്നത്.
‘ഞാനുൾപ്പടെ ഏകദേശം 20 ടിഎംസി എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തച്ചിട്ടുണ്ട്. ഔദ്യോഗികമായി എൻഡിഎക്ക് പിന്തുണ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ എൻഡിഎയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്’, കാക്കോളി ഘോഷ് ദസ്തിദാർ പറഞ്ഞു.
കാക്കോളി ഘോഷ് ദസ്തിദാർ ലോക്‌സഭയിലെ തൃണമൂലിന്റെ ചിഫ് വിപ്പായിരുന്നു. എന്നാൽ, മമതയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന തൃണമൂൽ യോഗം കാക്കോളി ഘോഷ് ദസ്തിദാർ സ്ഥാനത്തുനിന്ന് നീക്കി കല്യാൺ ബാനർജിയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഔദ്യോഗികമായി താൻതന്നെയാണ് ഇപ്പോഴും ചീഫ് വിപ്പെന്നാണ് കാക്കോളി ഘോഷ് ദസ്തിദാറിന്റെ അവകാശവാദം. മമതയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുതിയ ആളെ തിരഞ്ഞെടുത്തെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് വിമതർ പറയുന്നത്.
‘ജനങ്ങളുടെ വിധി ഞങ്ങൾ അംഗീകരിച്ചിരിക്കുന്നു, ഞങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചായിരിക്കണമെന്ന് ഞങ്ങൾ കരുതുന്നു’, വിമതർ പറഞ്ഞു. മമതാ ബാനർജി ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന്റെ വസതിയിൽലെത്തി ഒരു വിഭാഗം തൃണമൂൽ എംപിമാർ ചർച്ച നടത്തിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരയടക്കം ഇവിടേക്കെത്തിയിരുന്നു.
തൃണമൂലിൽനിന്ന് വിമതർ രാജിവെക്കുകയോ ബിജെപിയിൽ ചേരുകയോ ഇല്ല. പകരം, അവർ എൻഡിഎയെ പിന്തുണച്ച് ഒരു പ്രത്യേക പാർലമെന്ററി ബ്ലോക്കായി പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറുമാറ്റ വിരുദ്ധ നിയമപ്രകാരമുള്ള നടപടികൾ ഒഴിവാക്കാനാണ് ഈ തന്ത്രം.
ടിഎംസിക്ക് നിലവിൽ 28 ലോക്സഭാ എംപിമാരുണ്ട്, അവരുടെ ഒരു സിറ്റിങ് എംപി മരിച്ചതിനെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള അംഗ സംഖ്യ നിലവിലുണ്ടെങ്കിലും, പിന്തുണ ഉറപ്പിച്ച ശേഷമായിരിക്കും വിമതർ ബിജെപിയിലേക്ക് ചേക്കേറുകയെന്നാണ് വിവരം.
കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള അംഗസംഖ്യ ഉറപ്പിച്ച ശേഷമായിരിക്കും വിമതർ ബിജെപിയിലേക്ക് ചേക്കേറുകയെന്നാണ് വിവരം. ഇതിന്റെ തുടർച്ചയായി രാജ്യസഭയിലും പിളർപ്പുണ്ടായേക്കും. രാജ്യസഭാ എംപി സുകേന്ദു ശേഖർ റോയ് തിങ്കളാഴ്ച രാജിവെച്ചിരുന്നു. വിമതരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിലെ തൃണണൂലിന്റെ ബഹുഭൂരിപക്ഷ എംഎൽഎമാരും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിക്ക് പിന്തുണ നൽകുകയും സ്പീക്കർ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.










