കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അർജന്റീനാ ഫുട്ബോൾ അസോസിയേഷനെതിരേ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, അവർക്കെതിരേ സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ. ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീനാ ടീം കേരളത്തിൽ കളിക്കാനെത്തുമെന്നു പറഞ്ഞ് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് പരാതി.സംസ്ഥാന സർക്കാരിനുവേണ്ടി, മത്സരത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് സ്വിറ്റ്സർലൻഡിലെ ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്കപരിഹാര കോടതിയെ സമീപിച്ചത്. മുൻകൂറായി നൽകിയ തുകയും അതിന്റെ പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ 500 കോടിയോളം രൂപ നൽകണമെന്നാണ് ആവശ്യം.
കഴിഞ്ഞ നവംബറിൽ അർജന്റീനാ ടീം കേരളത്തിൽ കളിക്കാനെത്തുമെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി അർജന്റീനാ ഫുട്‌ബോൾ അസോസിയേഷനെ (എ.എഫ്.എ.) സമീപിച്ച സ്പോൺസർ പറഞ്ഞത്. മത്സരം നടത്താൻ നിശ്ചയിച്ച കലൂരിലെ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ ജോലികൾ തീരാതിരുന്നതിനാൽ അർജന്റീനയുടെ വരവ് ഈവർഷം മാർച്ചിലെ വിൻഡോയിലേക്ക് മാറ്റിയെന്ന് പിന്നീട് പറഞ്ഞു. എന്നാൽ, മാർച്ചിലും ടീം വന്നില്ല. പണം വാങ്ങിയശേഷം പറ്റിക്കുകയായിരുന്നെന്ന് സ്പോൺസർ പരാതിപ്പെട്ടു.
ലയണൽ മെസ്സി ഉൾപ്പെട്ട ടീം കേരളത്തിലെത്താൻ 330 കോടി രൂപയാണ് എ.എഫ്.എ. ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഗഡുമായി 140 കോടി രൂപ അടച്ചു. രണ്ടാം ഘട്ടത്തിൽ 190 കോടി രൂപ അടച്ചെന്നും സ്‌പോൺസർ അവകാശപ്പെടുന്നു. അന്താരാഷ്ട്ര അഭിഭാഷകരുടെ സഹായത്തോടെയാണ് കായിക കോടതിയെ സമീപിച്ചത്.
‘നവംബറിലെ ഫൈനലിസ്മ വിൻഡോയ്ക്കുശേഷം അർജന്റീന വിവിധ രാജ്യങ്ങളിൽ സൗഹൃദ മത്സരം കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതിവിധി കാത്തിരിക്കുകയാണ് ഞങ്ങൾ. ഭീമമായ തുകയാണ് അർജന്റീനാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയത്. മറ്റു കാര്യങ്ങൾ വിധി വന്ന ശേഷം തീരുമാനിക്കാമെന്ന് കരുതുന്നു.’-ജോസ് കുട്ടി അഗസ്റ്റിൻ (വൈസ് ചെയർമാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി)








