ചാലിശ്ശേരി വർഷങ്ങളുടെ പഴ ക്കമുള്ള ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതിയാവുന്നു. ജില്ലയിലെതന്നെ കൂടുതൽ സ്ഥലസൗകര്യമുള്ള സ്റ്റേഷനുകളിലൊന്നാണ് തൃശ്ശൂർ-പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള ചാലിശ്ശേരി പോലീസ് സ്റ്റേഷൻ. എന്നാൽ, കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്‌സുകളിലാണ് ജീവനക്കാരുടെ താമസം. സ്റ്റേഷനുചുറ്റും കടത്തുവാഹനങ്ങൾ നിറഞ്ഞുകിടക്കുന്നതിനാൽ, ഇഴജന്തുക്കളുടെ ശല്യവും പതിവാണ്.
വി.ടി. ബൽറാം എം.എൽ.എ. നിയമസഭയിൽ ഇക്കാര്യം അവതരിപ്പിച്ചു. മറുപടിയായി മന്ത്രി രമേശ് ചെന്നിത്തല പ്രശ്നം പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഫണ്ടനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി നടക്കേണ്ടതുണ്ട്.
കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് (കെ.പി.എച്ച്.സി.സി.) നിർമാണച്ചുമതല. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതി നിധികളും കെ.പി.എച്ച്.സി.സി. എൻജിനിയർമാരും കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശിച്ചിരുന്നു. നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട കാര്യങ്ങൾ സ്റ്റേഷൻ അധികൃതരുമായി ചർച്ചചെയ്തു. നവീകരണത്തിനായി വിശദ പദ്ധതിരേഖ തയ്യാറാക്കൽ ഉടൻ നടക്കുമെന്ന് എം.എൽ.എ.അറിയിച്ചു. ക്വാർട്ടേഴ്‌സുകളുടെ നവീകരണവും ഇതോടൊപ്പം നടക്കും. കൂടാതെ പരിശീലനത്തിനും മറ്റുമായുള്ള സൗകര്യവും സ്റ്റേഷൻവളപ്പിൽ ഏർപ്പെടുത്തും. ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട യോഗങ്ങൾക്കും മറ്റുമുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തും.







