തൃത്താല: ബജറ്റിൽ നിയോജക മണ്ഡലത്തിന് അനുവദിച്ച 4 പ്രധാന പൊതുമരാമത്ത് റോഡ് വികസന പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും പ്രദേശവാസികളുടെ അഭിപ്രായം അറിയുന്നതിനുമായി വി.ടി.ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ റോഡുകൾ സന്ദർശിച്ചു.
കുനംമുച്ചി-മുക്കുട്ട റോഡിന് 6 കോടി, മല-പെരുമണ്ണൂർ-ചാലിശ്ശേരി ഖദീജ മൻസിൽ റോഡിന് 4 കോടി, മാത്തൂർ-ആമക്കാവ് റോഡിന് 3 കോടി, കുട്ടുപാത-ആറങ്ങോട്ടുകര റോഡിൽ ബി.സി.ഓവർലേ പ്രവൃത്തികൾക്കായി 7.5 കോടി എന്നിങ്ങനെയാണ് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്. പദ്ധതികളുടെ എസ്റ്റിമേറ്റ് അന്തിമമാക്കുന്നതിന് മുൻപ് പ്രദേശവാസികളുടെ നിർദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കാനാണ് സ്ഥലപരിശോധന നടത്തിയതെന്ന് എംഎൽഎ പറഞ്ഞു. ഈ വർഷാവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ഷൊർണൂർ എക്സിക്യുട്ടീവ് എൻജിനീയർ റെക്സ്, തൃത്താല അസിസ്റ്റന്റ് എൻജിനീയർ സിന്ധു, പി.ഇ.എ.സലാം, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന അക്ബർ, പൊന്നുള്ളി രാജൻ, മുരളി മുത്താട്ട്, പി.ഐ. യുസഫ്, വി.ആർ. പ്രകാശൻ, പി. അബുട്ടി, ബിജു മംഗലത്ത്, എം.എം. അഷറഫ് എന്നിവരും സ്‌ഥലപരിശോധനയിൽ പങ്കെടുത്തു.







