ചങ്ങരംകുളം:സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പുറത്തിറക്കിയ കേരളീയ വാദ്യകലാ ചരിത്രഗ്രന്ഥമായ ‘കേരളീയ വാദ്യപാരമ്പര്യം : ‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു., പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആശാന്റേയും പ്രശസ്ത തിമില വാദകനും അധ്യാപകനുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി ആശാന്റേയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കലാകൂട്ടായ്മയായ രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറുമായാണ് കരാർ ഒപ്പുവെച്ചത്.സോപാനം ആസ്ഥാനത്തു നടന്ന ഒപ്പിടൽ ചടങ്ങിൽ മട്ടന്നൂർ ആശാൻ,കരിയന്നൂർ ആശാൻ, പ്രമുഖ സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ ഡോ. സി. എം. നീലകണ്ഠൻ,സോപാനം പ്രവർത്തക സമിതി അംഗം അഡ്വ.രാജഗോപാൽ, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ‘രുദ്രാക്ഷം’ പ്രസിഡന്റ് രാമകൃഷ്ണൻ ആർ., സോപാനം ഡയറക്ടർ സന്തോഷ് ആലംകോട് എന്നിവരാണ് കരാർ ഒപ്പിട്ടത്.’രുദ്രാക്ഷ’ത്തിന്റെ പതിനഞ്ചോളം പ്രതിനിധികളും പങ്കെടുത്തു. മൂന്നു വര്ഷം കൊണ്ടാണ് മൂന്നു വാള്യങ്ങളുള്ള ബൃഹത്തായ ഈ പുസ്തകം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ‘രുദ്രാക്ഷം’ കൂട്ടായ്മ ഒരുങ്ങുന്നത്.പ്രിന്റ്-ഡിജിറ്റൽ പതിപ്പുകളായി പുസ്തകം പുറത്തിറക്കും.കേരളീയ വാദ്യകലയിലെ പതിനായിരത്തിലധികം കലാകാരന്മാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന, ‘തക്കിട്ട’ പുസ്തകത്തിനായി സമാഹരിച്ച ഡേറ്റാബേസിന്റെയും അതുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെയും കോപ്പിറൈറ്റ് അവകാശം പൂർണ്ണമായും സോപാനത്തിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള കരാറാണ് ഒപ്പുവെച്ചത്. ജൂൺ 6നു രാവിലെ സോപാനം ആസ്ഥാനത്തിനടുത്തു കോട്ടയിൽ ശ്രീനീലകണ്ഠ ക്ഷേത്രത്തിൽ സോപാനം ടീം അവതരിപ്പിച്ച പഞ്ചവാദ്യം കാണാനും ബാംഗ്ലൂരിൽ നിന്നെത്തിയ ‘രുദ്രാക്ഷം’കൂട്ടായ്മയിലെ അംഗങ്ങൾ സമയം കണ്ടെത്തി.







