തിരുവനന്തപുരം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ലഹരിമരുന്ന് ആന്ധ്രയിൽ പോയി വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഹാഷീഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും, രണ്ടു ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പിയുമാണ് പിടിച്ചെടുത്തത്. തീരദേശ മേഖലയിലും കൊച്ചി സിറ്റിയിലും ആയിരുന്നു ഇയാൾ വിൽപന നടത്തിയിരുന്നത്. ഇയാളിൽനിന്ന് ലഹരിമരുന്ന് വാങ്ങുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്







